തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഓറഞ്ച്, മഞ്ഞ അലർട്ടുകളിൽ മാറ്റം. നേരത്തെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും നാല് ജില്ലകളായി കുറച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് തുടരും. നേരത്തെ പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ടായിരുന്നു. ഇത് യെല്ലോ അലർട്ടാക്കി മാറ്റിയിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും യെല്ലോ അലർട്ട് തുടരും.
നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും സംസ്ഥാനത്തെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ടാകും. കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് ഉണ്ടാകും. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ബുധനാഴ്ച മുതൽ മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. ബുധനാഴ്ച റെഡ്, ഓറഞ്ച് അലർട്ടുകൾ ഉണ്ടാകില്ല. ഏഴ് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് ഇല്ല.
വിവിധ സ്ഥലങ്ങളിൽ കനത്ത മഴയിൽ നാശനഷ്ടമുണ്ടായി. കനത്ത മഴയും കാറ്റും കാരണം കോഴിക്കോട് കൊയിലാണ്ടിയിൽ ഒരു വീട് തകർന്നു. കാസർകോട് നീലേശ്വരത്ത് അറുപത് വീടുകൾ വെള്ളത്തിനടിയിലായി. നീലേശ്വരത്തെ പോത്തോതുരുത്തിയിൽ മൂന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഇടുക്കിയിൽ ശക്തമായ കാറ്റിൽ ഒരു മരം കടപുഴകി ഒരു വീട് തകർന്നു. കണ്ണൂരിൽ ഒരു വീടിന് മുകളിൽ തെങ്ങ് വീണു നാല് പേർക്ക് പരിക്കേറ്റു. പന്നിയൂരിലെ കൂവൻകുന്നിൽ ജെയിംസിന്റെ വീടിന് മുകളിൽ തെങ്ങ് വീണു. പരിക്കേറ്റവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിലെ കൊളച്ചേരിയിൽ മതിൽ ഇടിഞ്ഞു. കൊളച്ചേരി സ്വദേശിനിയായ സരോജിനി കൊക്കമണിയുടെ വീടിന്റെ മതിൽ തകർന്നു. വീടിന് ചെറിയൊരു വിള്ളലും ഉണ്ടായി.