ബാലി: ഇന്തോനേഷ്യയിലെ ബാലിയിലേക്കുള്ളതും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. അഗ്നിപർവ്വതസ്പോടനത്തിൽ 10 കിലോമീറ്റർ ഉയരത്തിൽ ചാരം അന്തരീക്ഷത്തിലേക്ക് പടർന്ന സാഹചര്യത്തിലാണ് അധികൃതർ നടപടി സ്വീകരിച്ചത്.
ഫ്ലോറസിലെ വിനോദസഞ്ചാര ദ്വീപായ മൗണ്ട് ലെവോട്ടോബി ലക്കി-ലാക്കി അഗ്നിപർവ്വതത്തിൽ ചൊവ്വാഴ്ചയാണ് പൊട്ടിത്തെറി ഉണ്ടായത്. 1,584 മീറ്റർ (5,197 അടി) ആണ് അഗ്നിപർവ്വത്തിന്റെ ഉയരം.
ജെറ്റ്സ്റ്റാറും വിർജിൻ ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയൻ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകളും കൂടാതെ എയർ ഇന്ത്യ, എയർ ന്യൂസിലാൻഡ്, സിംഗപ്പൂരിലെ ടൈഗർഎയർ, ചൈനയുടെ ജുനിയാവോ എയർലൈൻസ് എന്നീ വിമാന സർവീസുകളും റദ്ദാക്കിയതായി ബാലി ഇന്റർനാഷണൽ എയർപോർട്ട് വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്തു.
ബാലിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയതായി ജെറ്റ്സ്റ്റാർ സ്ഥിരീകരിച്ചു. ഇന്ന് രാത്രിയോടെ പ്രദേശത്ത് നിന്ന് ചാരം നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു. ഉച്ചകഴിഞ്ഞുള്ള ചില വിമാന സർവീസുകൾ വൈകുമെന്നും കൂട്ടിച്ചേർത്തു.
ഫ്ലോറസിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ലാബുവാൻ ബാജോയിലേക്കുള്ള നിരവധി ആഭ്യന്തര എയർഏഷ്യ വിമാന സർവീസുകളും റദ്ദാക്കി. റദ്ദാക്കലുകൾ ഉണ്ടായിരുന്നിട്ടും വിമാനത്താവളം ഇപ്പോഴും സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ബാലി വിമാനത്താവള അധികൃതർ പറഞ്ഞു.സ്ഫോടനത്തിന് ശേഷം ലെവോട്ടോബി ലക്കി-ലാക്കിക്ക് ചുറ്റുമുള്ള നിരവധി ഗ്രാമങ്ങളിലേക്ക് ചാരം വ്യാപിച്ച സാഹചര്യത്തിൽ വൈകുന്നേരത്തോടെ സമീപ ഗ്രാമങ്ങളിലെ ആളുകളെ ഒഴിപ്പിച്ചു. അഗ്നിപർവ്വതം ഇപ്പോഴും സജീവമാണ്, നിരവധി തവണ കുലുങ്ങിയതായും റിപ്പോർട്ടുണ്ട്.
നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകളൊന്നുമില്ല. ഗർത്തത്തിന് ഏഴ് കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവരും വിനോദസഞ്ചാരികളും അത്യാവശ്യമല്ലാത്ത പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് ജിയോളജി ഏജൻസി അറിയിച്ചു.