തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്താകെ മഴക്കാലത്ത് 4451 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മഴക്കാലത്ത് വാണിജ്യ സ്ഥാപനങ്ങളിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം വിളമ്പുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കി. മെയ് മുതൽ ജൂലൈ വരെ നീണ്ടുനിൽക്കുന്ന ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
മെയ് 2 ന് ആരംഭിച്ച പരിശോധനയെത്തുടർന്ന്, ഭക്ഷ്യസുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 80 കടകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. 592 സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസും 433 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. കൂടുതൽ പരിശോധനകൾക്കായി 1850 സർവൈലൻസ് സാമ്പിളുകളും 1054 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും ശേഖരിച്ചു. ഡ്രൈവിന്റെ ഭാഗമായി നൈറ്റ് സ്ക്വാഡും പരിശോധനകൾ നടത്തി. വൈകുന്നേരം സജീവമായ കടകൾ കേന്ദ്രീകരിച്ച് വൈകുന്നേരം 4 മുതൽ രാത്രി 8 വരെ പരിശോധനകൾ നടത്തി.
ഹോട്ടലുകളും റസ്റ്റോറന്റുകളും ഉള്‍പ്പടെ, ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി ഭക്ഷ്യ ഉൽപാദന വിതരണവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളിലും പരിശോധനകൾ നടത്തും. മഴക്കാലത്ത് കടകൾ വൃത്തിഹീനമായി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും. ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നത് ശുചിത്വമുള്ള അന്തരീക്ഷത്തിലായിരിക്കണം. കടകളിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കുകയും വേണം. പാകം ചെയ്ത ഭക്ഷണം വൃത്തിയുള്ള അന്തരീക്ഷത്തിൽ സൂക്ഷിക്കണം. ഓൺലൈൻ വിതരണക്കാരും ഭക്ഷണം കൈകാര്യം ചെയ്യുമ്പോൾ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. രാത്രിയിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ പോലുള്ള സ്ഥാപനങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകുകയും ഭക്ഷണം വിതരണം ചെയ്യുകയും വേണം.
ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഏകോപനത്തിലാണ് പരിശോധനകൾ നടക്കുന്നത്.