നവജാതശിശുവിന്റെ മരണം; അമ്മ കസ്റ്റഡിയില്‍ #CrimeNews
on
ജൂൺ 12, 2025
ചെന്നൈ: നീലങ്കരൈയിലെ അമ്മ തന്റെ ഇരട്ട കുട്ടികളിൽ ഒരാളെ കൊലപ്പെടുത്തിയതായി ആരോപണം. പ്രസവാനന്തര വിഷാദം മൂലമാണ് കൊലപാതകം നടന്നതെന്ന് റിപ്പോർട്ടുണ്ട്. 45 ദിവസം മാത്രം പ്രായമുള്ള കുട്ടികളിൽ ഒരാൾക്ക് ഭാരക്കുറവുണ്ടായിരുന്നു. ഭാരകുറവ് കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന്‍ കരുതി യുവതി കുഞ്ഞിനെ വീടിന്റെ ടെറസിൽ നിന്ന് എറിയുകയായിരുന്നു. യുവതിക്കെതിരെ പോലീസ് കൊലപാതകക്കുറ്റം ചുമത്തി.
പ്രസവശേഷം യുവതി മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നതെന്ന്‍ പോലീസ് പറഞ്ഞു. അവരുടെ കുഞ്ഞുങ്ങളിൽ ഒരാൾക്ക് ഏകദേശം 2.5 കിലോഗ്രാമും മറ്റേയാൾക്ക് 1.5 കിലോഗ്രാമും ഭാരമുണ്ടായിരുന്നു. ഭാരക്കുറവുള്ള കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ആരോഗ്യം മോശമാണെന്നും യുവതി പരാതിപ്പെട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ കുഞ്ഞിനെ വീടിന്റെ ടെറസിൽ നിന്ന് എറിഞ്ഞു. കുറച്ച് സമയത്തിന് ശേഷം, കുഞ്ഞുങ്ങളിൽ ഒരാളെ കാണാനില്ലെന്ന് യുവതിയുടെ പിതാവിന്‍റെ ശ്രദ്ധയില്‍പെട്ടതോടെ കുടുംബത്തിലെ മറ്റുള്ളവർ വീടിനുള്ളിൽ കുഞ്ഞിനെ തിരയാൻ തുടങ്ങി. കുഞ്ഞിനെ കാണാതായപ്പോൾ യുവതി നീലാങ്കരൈ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഈ സമയത്ത്, യുവതി സംഭവത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിനുശേഷം വീടിനു ചുറ്റുമുള്ള കുറ്റിക്കാട്ടിൽ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടെത്തി. കുഞ്ഞിനെ ഉടൻ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി റോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ആരംഭിച്ചതായും കൊലപാതകം ചെയ്തതായി യുവതി സമ്മതിച്ചതായും പോലീസ് പറഞ്ഞു. സംശയാസ്പദമായ മരണത്തിന് രജിസ്റ്റർ ചെയ്ത കേസ് കൊലപാതകമാക്കി മാറ്റും. യുവതി ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.