ദിൽഷാനയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; അപകടത്തിന് കാരണം അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം..#accident

 


പനമരം(വയനാട്): കല്പറ്റ-മാനന്തവാടി സംസ്ഥാനപാതയിലെ പള്ളിമുക്കിനും കമ്പളക്കാടിനും ഇടയിലെ സിനിമാഹാളിന് സമീപം വാഹനാപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു. കമ്പളക്കാട് പുത്തന്‍തൊടുക ഹാഷിമിന്റെയും ആയിഷയുടെയും മകള്‍ ദില്‍ഷാന (19)യാണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 7.20-ഓടെയാണ് സംഭവം. വീടിനു സമീപം റോഡരികില്‍ പാലുവാങ്ങാന്‍ കാത്തുനില്‍ക്കുകയായിരുന്ന ദില്‍ഷാനയെ നിയന്ത്രണംതെറ്റിയെത്തിയ ജീപ്പിടിക്കുകയായിരുന്നു. കോഴിക്കോട് എയര്‍പോര്‍ട്ടില്‍നിന്ന് മാനന്തവാടിയിലേക്ക് വരുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം ഇടിച്ചായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. റോഡരികില്‍ കുടിവെള്ളപദ്ധതിക്കായി ഇറക്കിയ പൈപ്പിലും വാഹനമിടിച്ചിരുന്നു. 30 മീറ്ററോളം ദൂരം സഞ്ചരിച്ചാണ് വാഹനം നിന്നത്. വാഹനത്തിന്റെ മുന്‍വശത്തെ ഇടതുഭാഗത്തെ ആക്‌സിലും ഒടിഞ്ഞു.

വൈത്തിരി താലൂക്ക് ആശുപത്രിയില്‍നിന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം മൃതദേഹം കമ്പളക്കാട് വലിയ ജുമാമസ്ജിദ് കബറിസ്ഥാനില്‍ സംസ്‌കരിച്ചു. സുല്‍ത്താന്‍ബത്തേരി സെയ്ന്റ് മേരീസ് കോളേജില്‍ രണ്ടാംവര്‍ഷ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ഥിനിയാണ് ദില്‍ഷാന. സഹോദരങ്ങള്‍: മുഹമ്മദ് ഷിഫിന്‍, മുഹമ്മദ് അയാഷ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0