മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്ന് പുറത്താക്കപ്പെട്ട കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസി) 538 കോടി രൂപ നൽകണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു.
ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി ബോംബെ ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ബിസിസിഐ സമർപ്പിച്ച അപ്പീൽ ബോംബെ ഹൈക്കോടതി തള്ളി. ആർബിട്രൽ ട്രൈബ്യൂണലിന്റെ കണ്ടെത്തലുകൾക്കെതിരായ അപ്പീൽ പരിഗണിക്കാനാവില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ആർ.ഐ. ചാഗ്ല പറഞ്ഞു.
2011 ഐപിഎല്ലിന്റെ നാലാം സീസണിൽ മാത്രമാണ് കൊച്ചി ടസ്കേഴ്സ് കളിച്ചത്. ഫ്രാഞ്ചൈസി ഫീസ് നൽകാതെ ബിസിസിഐയുമായുള്ള കരാർ ലംഘിച്ചതിന്റെ പേരിൽ ടീമിനെ പുറത്താക്കിയിരുന്നു. പിന്നീട്, ടീം ഉടമകള്‍ തുക നൽകാൻ ശ്രമിച്ചപ്പോള്‍ ബിസിസിഐ തിരിച്ചയക്കുകയാണുണ്ടായത് . തുടർന്ന് കരാർ ലംഘിച്ചിട്ടില്ലെന്നും ടൂർണമെന്റിൽ നിന്ന് പുറത്താക്കിയത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നുമുള്ള പരാതിയുമായി ടീം ഉടമകൾ സ്പോർട്സ് വേൾഡ് തർക്ക പരിഹാര ട്രൈബ്യൂണലിനെ സമീപിച്ചു.
2015-ൽ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആർ.സി. ലഹോട്ടി കൊച്ചി ടീമിന് 500 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നു. ആ തുക തങ്ങൾക്ക് വേണ്ടെന്നും ഐ.പി.എല്ലിൽ കളിക്കാൻ മാത്രം അനുവദിച്ചാൽ മതിയെന്നും ടീം ഉടമകൾ ബി.സി.സി.ഐയെ അറിയിച്ചിരുന്നു. എന്നാൽ ടസ്കേഴ്സിന്റെ അപേക്ഷ ബി.സി.സി.ഐ നിരസിച്ചിരുന്നതിനാൽ വിഷയം തർക്ക പരിഹാര ട്രൈബ്യൂണലിൽ എത്തുകയായിരുന്നു.