ചൈനീസ് വിദ്യാർഥികളുടെ വിസ റദ്ദാക്കാൻ US; അപേക്ഷകളിൽ ഇനി കർശന പരിശോധന...#us

 


ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള ചൈനീസ് വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കുമെന്ന് യുഎസ്. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ നിലപാട് കടുപ്പിക്കുന്നതാണ് നടപടി. വിസ റദ്ദാക്കുന്ന നടപടിയില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള സുപ്രധാന മേഖലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുമെന്ന് റൂബിയോ പ്രസ്താവനയില്‍ വ്യക്തമാക്കി.

പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നുമുള്ള ഭാവിയിലെ എല്ലാ വിസ അപേക്ഷകളും യുഎസ് കൂടുതല്‍ കര്‍ശനമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024-ല്‍ യുഎസിലെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു ചൈന. റൂബിയോയുടെ പ്രസ്താവനയോട് ചൈനയുടെ വിദേശകാര്യ മന്ത്രാലയം ഉടന്‍ പ്രതികരിച്ചില്ല. വിദ്യാര്‍ഥി വിസയ്ക്കുള്ള അഭിമുഖങ്ങള്‍ നിര്‍ത്തിവെക്കാന്‍ ലോകമെമ്പാടുമുള്ള യുഎസ് എംബസികളോട് റൂബിയോ ഉത്തരവിട്ടതിന് തൊട്ടടുത്ത ദിവസമാണ് ഈ നീക്കം.

യുഎസ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായേക്കാമെന്ന വാദമുയര്‍ത്തി വിദേശ വിദ്യാര്‍ഥികള്‍ക്ക് അമേരിക്കന്‍ വിദ്യാലയങ്ങളില്‍ പ്രവേശനം പരിമിതപ്പെടുത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങളില്‍ ഒടുവിലത്തേതാണിത്. യുഎസിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള ഏകദേശം 19 ദശലക്ഷം വരുന്ന വിദ്യാര്‍ഥികളില്‍ 5.9 ശതമാനവും വിദേശ വിദ്യാര്‍ഥികളാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്റെ കണക്കനുസരിച്ച്, 2023-2024 അധ്യയന വര്‍ഷത്തില്‍ 1.1 ദശലക്ഷത്തിലധികം വിദേശ വിദ്യാര്‍ത്ഥികള്‍ യുഎസിലെത്തി. ഇതില്‍ ഏകദേശം പകുതിയോളം പേര്‍ ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നും ഉള്ളവരാണ്.

വ്യാപാരയുദ്ധം അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കിടെ യുഎസിലെ ചൈനീസ് വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട് - 2024-ല്‍ അത് നാല് ശതമാനം കുറഞ്ഞ് ഏകദേശം 2,77,000 ആയി.

ക്ലാസുകളില്‍നിന്ന് വിട്ടുനില്‍ക്കുകയോ കോഴ്‌സില്‍നിന്ന് ഒഴിവാകുകയോ ചെയ്യുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക്വിസ നഷ്ടപ്പെടാന്‍  സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഇന്ത്യയിലെ യുഎസ് എംബസി കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0