ദുബായ് : എമിറേറ്റിലെ മെട്രോ, ട്രാം സ്‌റ്റേഷൻ വൃത്തിയാക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അധികൃതർ അറിയിച്ചു.
പരമ്പരാഗത ശുചീകരണ രീതികളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതത്വവും കാര്യക്ഷമതയും ഡ്രോണുകൾ ഉണ്ട്. ബഹുനില കെട്ടിടങ്ങളിലെ തീ അണയ്ക്കാനും ഗതാഗതം നിരീക്ഷിക്കാനും ഡെലിവറി സേവനങ്ങൾക്കും ഡ്രോണുകൾ വിപുലമായി ഉപയോഗിക്കുന്നുണ്ട്.
മെട്രോ, ട്രാം സ്റ്റേഷനുകളുടെ പുറംഭാഗങ്ങൾ വൃത്തിയാക്കുന്നതിന് ഡ്രോണുകൾ വിന്യസിക്കുന്നതിന് ആർടിഎയും ദുബായ് മെട്രോ, ട്രാം എന്നിവയുടെ പ്രവർത്തനം, പരിപാലന ചുമതലയുള്ള കിയോലിസ് എംഎച്ച്ഐയും തമ്മിൽ സഹകരിക്കുന്നുണ്ട്.
സുരക്ഷാ നിലവാരവും പാരിസ്ഥിതിക സുസ്ഥിരതയും വർധിപ്പിക്കാനാണ് പുതിയസംരംഭത്തിലൂടെ ആർടിഎ ശ്രമിക്കുന്നത്. ഇതുവഴി സ്റ്റേഷനുകളുടെ പുറംഭാഗങ്ങൾ വൃത്തിയാക്കാൻ ആവശ്യമായ ജീവനക്കാരുടെ എണ്ണം പകുതിയിലേറെ കുറയ്ക്കാൻ കഴിയും.
നിലവിൽ ഒരു സ്റ്റേഷൻ വൃത്തിയാക്കുന്നതിന് 15 ജീവനക്കാരെയാണ് നിയോഗിക്കുന്നത്. എന്നാൽ ഡ്രോൺ ഉപയോഗത്തിലൂടെ ഇത് കുറയ്ക്കാമെന്നതാണ് പ്രത്യേകത.
ഉയരങ്ങളിൽ കയറി ജോലി ചെയ്യുമ്പോഴുണ്ടാകുന്ന അപകടസാധ്യതയും ഡ്രോൺ സാങ്കേതികവിദ്യ കുറയ്ക്കുന്നുണ്ട്. പരമ്പരാഗത ശുചീകരണ സംവിധാനങ്ങളെ അപേക്ഷിച്ച് ഡ്രോണുകൾക്ക് ജല ഉപയോഗവും കുറവാണെന്ന് ആർടിഎ റെയിൽ ഏജൻസിയിലെ മെയിൻറനൻസ് ഡയറക്ടർ മുഹമ്മദ് അൽ അമീരി പറഞ്ഞു. പാരിസ്ഥിതിക സുസ്ഥിരതയും പൊതുസുരക്ഷയും വർധിപ്പിക്കുന്നതിലും ഡ്രോണുകൾ ഫലപ്രദമാണ്.
പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും തൊഴിലാളികളുടെ ക്ഷേമം ഉയർത്താനും സുപ്രധാന ചുവടുവെപ്പാണിത്. പരമാവധി സ്മാർട്ട് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നഗരത്തിലെ ഗതാഗതത്തിൻ്റെ നിലവാരം ഉയർത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. നവീകരണം, കാര്യക്ഷമത, സുസ്ഥിരത എന്നിവയിലൂടെ പൊതുഗതാഗതം മെച്ചപ്പെടുത്താനുള്ള ആർട്ടിഎയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിൽ അഭിമാനമുണ്ടെന്ന് കിയോലിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ വികാസ് സർദന പറഞ്ഞു.