പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിൽ നിന്ന് രണ്ട് പ്രാദേശിക ഭീകരരെ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലെ നാക ചെക്ക്‌പോയിന്റിന് സമീപമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഭീകരരിൽ നിന്ന് തോക്കുകളും ഗ്രനേഡുകളും കണ്ടെടുത്തു.
26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം സൈന്യവും പോലീസും ബിഎസ്എഫും തിരച്ചിൽ ശക്തമാക്കിയിരുന്നു. ദേശീയ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഒരു പിസ്റ്റൾ, ഒരു ഗ്രനേഡ്, 15 ലൈവ് റൗണ്ടുകൾ എന്നിവയുൾപ്പെടെ വലിയൊരു ആയുധശേഖരം ഇവരിൽ നിന്ന് കണ്ടെടുത്തു. ജമ്മു കശ്മീർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം കടുത്ത നീക്കത്തിന് ഒരുങ്ങുകയാണ്. സിവിൽ ഡിഫൻസിന് തയ്യാറെടുക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മെയ് 7 ന് സമഗ്രമായ മോക്ക് ഡ്രില്ലുകൾ നടത്താൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ, സാധാരണക്കാരുടെയും വിദ്യാർത്ഥികളുടെയും സംരക്ഷണത്തിനായുള്ള സിവിൽ ഡിഫൻസ് പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള പരിശീലനം, ക്രാഷ് ബ്ലാക്ക്ഔട്ട് നടപടിക്രമങ്ങൾ നടപ്പിലാക്കൽ എന്നിവ മോക്ക് ഡ്രില്ലുകളിൽ ഉൾപ്പെടും. നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും ഇൻസ്റ്റാളേഷനുകളും സംരക്ഷിക്കുന്നതിനും ഈ ഡ്രില്ലുകൾ നടത്തും.