വർക്കല ഇലകമണിൽ പെയ്ത ശക്തമായ മഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലിൽ യുവാവ് മരിച്ചു. വിളപ്പുറം വാർഡിൽ ചാരുംകുഴി ലക്ഷംവീട് കുന്നുംപുറം കോളനിയിൽ താമസിക്കുന്ന രാജമണി, ദീപ ദമ്പതികളുടെ മകൻ രാജേഷ് (19) ആണ് മരിച്ചത്. രാത്രി എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.
വീടിന് മുന്നിൽ ഇരിക്കവേയാണ് രാജേഷിന് മിന്നലേറ്റത്. ഉടനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സമയം മാതാപിതാക്കളും സഹോദരനും വീട്ടിൽ ഉണ്ടായിരുന്നു. ഇവർക്ക് അപായം സംഭവിച്ചില്ല. കൂലിപണി ചെയ്തു വരികയായിരുന്നു രാജേഷ്. ശക്തമായ മിന്നലിൽ സമീപത്തെ മറ്റൊരു വീട്ടിലെ വയറിങ് മുഴുവനായി കത്തി നശിച്ചു. ചരുവിള വീട്ടിൽ സന്തോഷിന്റെ വീട്ടിൽ മിന്നൽ പതിച്ചെങ്കിലും വീട്ടിലുള്ളവർക്ക് അപകടം സംഭവിച്ചില്ല.
സംസ്ഥാനത്ത് അതിശക്തമാ മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു. 11 ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിരുന്നത്.