“ഇറാനിലേക്ക് പോയ ശേഷം 3 ഇന്ത്യൻ പൗരന്മാരുടെ കുടുംബാംഗങ്ങൾ തങ്ങളുടെ ബന്ധുക്കളെ കാണാതായതായി ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ട്. എംബസി ഈ വിഷയം ഇറാനിയൻ അധികൃതരുമായി ശക്തമായി ചർച്ച ചെയ്തിട്ടുണ്ട്, കൂടാതെ കാണാതായ ഇന്ത്യക്കാരെ അടിയന്തിരമായി കണ്ടെത്തണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അഭ്യർത്ഥിച്ചു. എംബസി നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ഞങ്ങൾ കുടുംബാംഗങ്ങളെ പതിവായി അറിയിക്കുന്നുണ്ട്.”- എന്നാണ് ഇറാനിലെ ഇന്ത്യൻ എംബസി ബുധനാഴ്ച ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞത്.
ഇക്കണോമിക് ടൈംസ് ഉദ്ധരിച്ച ഔദ്യോഗിക പ്രസ്താവനകൾ പ്രകാരം, യോഗേഷ് പഞ്ചലും സാദിഖും ഇറാന്റെ 15 ദിവസത്തെ വിസ ഇളവിൻ്റെ ഭാഗമായി ടെഹ്റാനിലെത്തിയവരാണ്.ടൂറിസത്തിനും ബിസിനസ് കൈമാറ്റങ്ങൾക്കും സൗകര്യമൊരുക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.
യോഗേഷ് പഞ്ചൽ അടുത്തിടെ ഡ്രൈ ഫ്രൂട്ട്‌സിലും ആപ്പിളിലും വൈദഗ്ദ്ധ്യമുള്ള ഒരു കയറ്റുമതി സ്ഥാപനം സ്ഥാപിച്ചിരുന്നു, ഇറാനിലെ വാണിജ്യ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുകയായിരുന്നു ഇയാളുടെ ലക്ഷ്യം. മൂവരും ടെഹ്‌റാനിലെ ബഹെരെസ്ഥാൻ പ്രദേശത്തേക്കാണ് പോയതെന്നാണ് ഒടുവില്‍ ലഭിച്ച വിവരം. ഇവിടെ എത്തിയ ശേഷം ഇവരുമായുള്ള ആശയവിനിമയം തടസ്സപ്പെട്ടുവെന്നാണ് ഇവരുടെ കുടുംബം അടക്കം പറയുന്നത്.
അതിനിടെ മൂവരേയും തട്ടിക്കൊണ്ട് പോയതാണെന്നും മോചനത്തിനായി മോചനദ്രവ്യം ആവശ്യപ്പെട്ടതായും ആരോപിച്ച് കാണാതായ യുവാക്കളില്‍ ഒരാളുടെ അമ്മ രംഗത്ത് വന്നിട്ടുണ്ട്. ദില്ലിയില്‍ നിന്ന് വിമാനത്തിൽ കയറിയ ഇവര്‍ ഓസ്‌ട്രേലിയയിൽ എത്തേണ്ടതായിരുന്നുവെന്നും താൽക്കാലിക താമസമെന്ന വ്യാജേന ഏജന്റുമാർ അവരെ ഇറാനിലേക്ക് കൊണ്ടുപോയെന്നുമാണ് മറ്റൊരാളുടെ അമ്മ പ്രതികരിച്ചത്.അതേസമയം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ അടുത്തിടെ ദില്ലിയില്‍ നടന്ന നയതന്ത്ര ഇടപെടലിനിടെ ഇറാനിയൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മജിദ് റവാഞ്ചിയോട് ഈ വിഷയം ഉന്നയിച്ചുവെന്നാണ് വിവരം.