അതിശക്തമായ മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. പലയിടങ്ങളിലും മരം കടപുഴകി വീണ് വീടുകൾ തകർന്നു. മണ്ണിടിച്ചിൽ മൂലം ദേശീയപാതകളിലുൾപ്പെടെ ഗതാഗത നിയന്ത്രണങ്ങളുണ്ട്. കൊച്ചി, പൊന്നാനി തീരങ്ങളിൽ കടൽക്ഷോഭം ശക്തമാണ്.ശക്തമായ കാറ്റിനൊപ്പം മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനാണ് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. മഴ കനക്കുന്ന സാഹചര്യത്തിൽ ജില്ലകളിൽ കൺട്രോൾ റൂം തുറന്നു.
ഇന്നലെയാണ് തെക്ക്-പടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തിയത്. പതിവിനേക്കാൾ 8 ദിവസം നേരത്തെയാണിത്. 16 വർഷം മുൻപ് 2009ലാണ് ഇതിന് മുമ്പ് മെയ് 23ന് കാലവർഷം എത്തിയത്. മധ്യ കിഴക്കൻ അറബിക്കടലിലെ തീവ്ര ന്യുനമർദ്ദം കൂടാതെ ഈ മാസം 27-ന് മധ്യ പടിഞ്ഞാറൻ -വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്. ഉയർന്ന തിരമാലയ്ക്ക് പുറമെ വിവിധ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കേരളതീരത്ത് ബുധനാഴ്ച വരെ മീൻപിടിത്തം വിലക്കി. ആരോഗ്യവകുപ്പ് പകർച്ചാവ്യാധി മുന്നറിയിപ്പും നൽകി.