തളിപ്പറമ്പ് കുപ്പം സിഎച്ച് നഗറിൽ നിർമാണ മേഖലയിൽ നിന്നുള്ള മണ്ണു ചെളിയും ഒഴുകിയെത്തുന്നതിന്റെ ദുരിതത്തിനു പരിഹാരമായില്ല. ചെളിയും മണ്ണും ഒഴുകിയെത്തുന്ന ദുരിതം തുടർന്നതോടെ ഇവിടെ നിന്നുള്ള 10 കുടുംബങ്ങൾ വീടൊഴിഞ്ഞു പോയി. ബന്ധു വീടുകളിലേക്കാണ് ഇവർ താമസം മാറിയത്. ആദ്യം മണ്ണ് നിറഞ്ഞ വീടുകൾക്ക് സമീപമെത്താതെ ദേശീയപാതാ തടയുന്ന ചെളി വെള്ളം ഇതിന് താഴെയുള്ള ജനവാസ മേഖലയിലേക്കാണ് ഇരച്ചെത്തുകയാണ്. ചെളിവെള്ളം ഒഴുകിയെത്തുന്നതു തടയാൻ ഓവുചാൽ നിർമിക്കുകയും മണ്ണ് നിറച്ച ചാക്കുകൾ നിരത്തുകയുമാണു ചെയ്തിരുന്നത്. എന്നാൽ, ഓവുചാലുകളിൽ ഉൾക്കൊള്ളാൻ സാധിക്കാതെയാണ് വെള്ളം റോഡിൽ നിറയുകയാണ്.
ഇതുവഴിയുള്ള ഗതാഗതം ദുഷ്ക്കരമായതോടെ സിഎച്ച് നഗറിലേക്കുള്ള റോഡ് നാട്ടുകാരുടെ നേതൃത്വത്തിൽ താൽക്കാലികമായി അടച്ചു. നേരത്തേ ദുരിതത്തിലായ ബാത്താലി ബുഷറ, മറിയം എന്നീ വീട്ടുകാർക്കു പുറമേ എം.മുഹമ്മദലി, പി.കെ.റിസ്‍വാന, ബത്താലി ആയിഷ, പി.വി.കുഞ്ഞാമിന, റാസിയ, കുഞ്ഞാമിന, വി.പി.മുസ്തഫ ഹാജി എന്നീ വീട്ടുകാരാണ് ഇപ്പോൾ ബന്ധുവീടുകളിലേക്ക് താമസം മാറിയത്.
ഇതിൽ പി.വി.കുഞ്ഞാമിനയുടെ വീടിനകത്തും ചെളി കയറിയിരുന്നു. കമ്പനി അധികൃതരെത്തി മുറ്റത്തുനിന്ന് ഏതാനും ലോഡ് മണ്ണ് നീക്കം ചെയ്തതല്ലാതെ വെള്ളം ഇറങ്ങിപ്പോകാൻ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡ് നിർമാണ കമ്പനി അധികൃതർ ഓവുചാലുകളിൽ നിറയുന്ന മണ്ണ് നീക്കുണ്ടെങ്കിലും അടുത്ത മഴയിൽ തന്നെ വീണ്ടും വൻതോതിൽ മണ്ണ് ചാലുകളിൽ നിറയുകയാണ്. മണ്ണ് ഒഴുകിയെത്തുന്നത് തടയാതെ പ്രശ്നം പരിഹരിക്കാൻ സാധിക്കില്ലെന്ന് നാട്ടുകാർ പറയുന്നു.