റായ്പൂർ: ഛത്തീസ്ഗഢിൽ 30 മാവോവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. അന്വേഷണ ഏജൻസികളുടെ തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോവാദി നേതാവ് നമ്പാല കേശവറാവു എന്ന ബസവരാജ് ഉൾപ്പെട്ട മാവോവാദികളെയാണ് ഏറ്റുമുട്ടലിൽ വധിച്ചതെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമ റിപ്പോർട്ട് ചെയ്തു.
ഛത്തീസ്ഗഢിലെ നാരായണ്പുർ ജില്ലയിലെ അബുജംദ് വനമേഖലയിൽ ബുധനാഴ്ച രാവിലെയാണ് മാവോവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. മുതിർന്ന മാവാവോദി നേതാക്കളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഛത്തീസ്ഗഢ് പോലീസിൻ്റെ ജില്ലാ റിസർവ് ഗാർഡ്(ഡിആർജി) അംഗങ്ങൾ വനമേഖലയിൽ പരിശോധന നടത്തി. തുടർന്ന് മാവോവാദികൾ ജവാൻമാർക്ക് നേരേ വെടിയുതിർത്തെന്നും ഇതോടെ സുരക്ഷാസേന തിരിച്ചടിച്ചെന്നുമാണ് റിപ്പോർട്ട്.
നാരായണ്പുർ, ബിജാപൂർ, ദന്തേവാട ജില്ലകളിലുള്ള ഡിആർജി അംഗങ്ങൾ ബുധനാഴ്ചത്തെ ഓപ്പറേഷനിൽ പങ്കെടുത്തു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബാസവരാജ് നിരോധിതസംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്) യുടെ ജനറര്‍ സെക്രട്ടറിയായിരുന്നു. 1970 മുതൽ നക്‌സൽ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇയാളെ വർഷങ്ങളായി വിവിധ ഏജൻസികൾ അന്വേഷിച്ചുവരികയായിരുന്നു.