തിരുവനന്തപുരം:പരസ്യ സംവാദത്തിനുള്ള പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ വെല്ലുവിളിക്ക് സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഫെയ്സ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ' എന്നാല്‍ ഇനി ഇതില്‍ സംവാദമായാലോ' എന്ന് ചോദിച്ചാണ് സര്‍ക്കാരിന്‍റെ നേട്ടങ്ങളടങ്ങിയ പട്ടിക മുഖ്യമന്ത്രി പങ്കുവച്ചത്.
നവകേരളത്തിൻ്റെ നട്ടെല്ലായ പത്തുവർഷങ്ങളെന്ന തലക്കെട്ടോടെയാണ് എൽഡിഎഫിൻ്റെ റിപ്പോർട്ട് കാർഡ് പത്തിൽ പത്തു മാർക്കും എ പ്ലസ് ഗ്രേഡും പുറത്തുവിട്ടത്. സർക്കാർ സ്കൂളുകൾ ഹൈടെക് ആയെന്നും സ്കൂൾ തുറക്കും മുൻപ് പാഠപുസ്തകങ്ങളും യൂണിഫോമും ലഭിക്കുന്ന സ്ഥിതിയായെന്നും 8000 സ്റ്റാർട്ടപ്പുകൾ സംസ്ഥാനത്ത് വന്നു മാലിന്യ സംസ്കരണത്തിലും മാതൃകയായെന്നുമെല്ലാം കാർഡിൽ വിശദീകരിക്കുന്നു.
വികസന കാര്യങ്ങളിൽ പരസ്യ സംവാദമാകാമെന്നും സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നുമായിരുന്നു സതീശൻ്റെ വാക്കുകൾ. നുണേശനാണോ നുണറായിയാണോ കൂടുതൽ യോജിക്കുന്നതെന്ന് കാണാമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചിരുന്നു. ഭവനപദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി യമണ്ടന്‍ നുണയാണ് പറയുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ നേരിട്ടൊരു സംവാദം ഉണ്ടാകുമോ എന്ന ആകാംക്ഷയാണ് ഈ പോസ്റ്റിലൂടെ ഉണ്ടായിരിക്കുന്നത്. എന്നാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ സംവാദത്തിന് ക്ഷണിച്ചാൽ പോര, സമയവും തിയതിയും തീരുമാനിക്കണമെന്നും പ്രതിപക്ഷ നേതാവ് അവിടെ എത്തുമെന്നും അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു.
cm pinarayi vijayan challenges satheesan responds to opposition leader by sharing ldf report card

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.