ഡൽഹി: രാജസ്ഥാനിൽ ചാരപ്രവർത്തനത്തിനിടെ പാകിസ്ഥാൻ റേഞ്ചറെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. പാകിസ്ഥാനിലെ ബഹാവർപൂർ സ്വദേശിയാണെന്നാണ് സൂചന. പാകിസ്ഥാൻ ഇന്ത്യൻ സൈനികനെ വിട്ടയക്കാത്തതിനെ തുടർന്നാണ് പാകിസ്ഥാൻ സൈനികന്റെ അറസ്റ്റ് സംബന്ധിച്ച വിവരം പുറത്തുവരുന്നത്. സൈനികന്റെ അറസ്റ്റിന് ബിഎസ്എഫ് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. അതേസമയം, രാജസ്ഥാൻ അതിർത്തിയിൽ അതീവ ജാഗ്രതയിലാണ്.
നിയന്ത്രണ രേഖയിൽ പലയിടത്തും പ്രകോപനം തുടരുന്നു. എട്ട് സ്ഥലങ്ങളിൽ പാകിസ്ഥാൻ വെടിയുതിർത്തു. ശക്തമായ തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു. അതേസമയം, അനന്ത്‌നാഗിലെ വനമേഖലയിൽ ഒളിപ്പിച്ച നിലയിൽ ഭക്ഷണസാധനങ്ങൾ കണ്ടെത്തി. സൈന്യം നടത്തിയ തിരച്ചിലിനിടെ വനത്തിനുള്ളിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ഭീകരർക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. പാകം ചെയ്യാത്ത ഭക്ഷണസാധനങ്ങൾ കണ്ടെത്തിയെന്ന വസ്തുത സംശയം ബലപ്പെടുത്തുന്നു.