ബസപകടത്തിൽ രണ്ടുപേർ മരിച്ച സംഭവം;ബസ് ഡ്രൈവർക്ക് അഞ്ച് വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു...#latest news

 


തൃശ്ശൂര്‍: അമിതവേഗത്തില്‍ വന്ന ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്ക് അഞ്ചുവര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ. ഡ്രൈവറായ പഴയന്നൂര്‍ കോടത്തൂര്‍ തോട്ടുംകര പുന്നയ്ക്കല്‍ വീട്ടില്‍ മനോജി(39)നെയാണ് മൂന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.എം. രതീഷ് കുമാര്‍ ശിക്ഷിച്ചത്.

മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയാണ് ശിക്ഷ. അമിതവേഗത്തില്‍ വാഹനമോടിച്ചതിനും ശിക്ഷയുണ്ട്. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടുതല്‍ തടവനുഭവിക്കണം. പിഴത്തുക മരിച്ചവരുടെ അനന്തരാവകാശികള്‍ക്ക് തുല്യമായി നല്‍കണമെന്നും വിധിയിലുണ്ട്.

2010 ഡിസംബര്‍ 15-ന് രാവിലെ 8.30-ന് ഒല്ലൂക്കരയ്ക്കടുത്ത് ആറാംകല്ലിലാണ് അപകടം നടന്നത്. അമിതവേഗത്തില്‍ വന്ന സ്വകാര്യ ബസ് ഹെഡ്ലൈറ്റിട്ട് മറ്റൊരു വാഹനത്തെ മറികടക്കുമ്പോള്‍ എതിരേ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പീച്ചി വെറ്റിലപ്പാറ കുന്നത്തുവീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ രാഖില്‍കുമാര്‍ (21), അകവൂര്‍ വീട്ടില്‍ രവിയുടെ മകന്‍ രാകേഷ് (25) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 15 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകള്‍ ഹാജരാക്കി. സംഭവസമയത്ത് ബസില്‍ ജോലിചെയ്തിരുന്ന കണ്ടക്ടര്‍ മൊഴിമാറ്റി.

ദൃക്സാക്ഷിയുടെ മൊഴിയുടെയും പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് ഹാജരാക്കിയ ശക്തമായ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കുകയായിരുന്നു.

ഒല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന വി.കെ. രാജു, എം. കൃഷ്ണന്‍ എന്നിവരാണ് കേസന്വേഷണം നടത്തിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. മണികണ്ഠന്‍, സിവില്‍ പോലീസ് ഓഫീസര്‍ സി.വി. വിനീത്കുമാര്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. സിനിമോള്‍ ഹാജരായി.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0