തിരുവനന്തപുരം: വ്യാജ ബോംബ് ഭീഷണികളിൽ കുടുങ്ങി കേരള പോലീസ് . പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനം സന്ദർശിക്കാനിരിക്കെയാണ് സംഭവം .പതിവായി ഉണ്ടാകുന്ന വ്യാജ ബോംബ് ഭീഷണികളെ പോലീസ് ഗൗരവമായി കാണുന്നു. ഇക്കാര്യത്തിൽ പോലീസ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. സന്ദേശങ്ങൾ വരുന്ന ഇ-മെയിലുകളുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തതിൽ കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികൾ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്നാഴ്ചയായി സംസ്ഥാനത്തെ പല സ്ഥലങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലും സമാനമായ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടർന്ന് പോലീസ് വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്താൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ തിരുവനന്തപുരത്ത് മാത്രം 12 വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. ഇവയുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തത് പോലീസിനെ പ്രതിസന്ധിയിലാക്കുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന ബോംബ് ഭീഷണികൾ പരീക്ഷണ ഡോസുകളാണെന്ന് പോലീസ് സംശയിക്കുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികൾ കേരളത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് ബോംബ് ഭീഷണി. ഇ-മെയിൽ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിൽ സൈബർ പോലീസിന് വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് വിഭാഗം കരുതുന്നു. പോലീസിന്റെ സാങ്കേതിക സൈബർ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു പ്രത്യേക സംഘം രൂപീകരിക്കാൻ തീരുമാനിച്ചു.